പ്രശസ്ത റുമാനിയൻ എഴുത്തുകാരി അനാ ബ്ലാൻദിയാനയുടെ വളരെ പ്രശസ്തമായ കുഞ്ഞു കഥയാണ് തുറന്ന ജാലകം (The Open window). ഒരു ചിത്രകാരൻ അറസ്റ്റ് ചെയ്യപ്പെടുന്നു. ചിത്രകാരൻ താൻ അടയ്ക്കപ്പെട്ട ഇരുണ്ട ജയിൽ മുറിയുടെ ചുമരിൽ ഒരു ജാലകത്തിന്റെ ചിത്രം വരയ്ക്കുന്നു. ചിത്രം പൂർത്തിയാകുമ്പോൾ ഇരുണ്ട തടവറയിൽ പ്രകാശം നിറയുന്നു. അടുത്ത ദിവസം രാവിലെ ഭക്ഷണവും വെള്ളവുമായ് എത്തിയ ജയിലറുടെ കണ്ണ് ചിത്രത്തിലെ തീക്ഷ്ണമായ വെളിച്ചത്താൽ അസ്വസ്തമാകുന്നു. ഈ മുറിയിലെ കനത്ത ഇരുട്ടകറ്റാൻ ഞാനൊരു ജാലകം തുറന്നെന്ന ചിത്രകാരന്റെ വാക്കുകളെ ഇത് വെറുമൊരു ചിത്രം മാത്രമെന്ന് ജയിലറുടെ നാവ് പരിഹസിക്കുന്നു. തടവറയിൽ എത്തിയ ഒരാളുപോലും ഇന്നേവരെ പുറം വെളിച്ചം കണ്ടിട്ടില്ല എന്ന ജയിലറുടെ വാക്കുകൾ തടവറയുടെ ഭീകരമുഖം വ്യക്തമാക്കുന്നു. ഒടുവിൽ ഈ "തുറന്ന ജാലകത്തിലൂടെ" നിനക്ക് പുറത്ത് കടക്കാൻ കഴിയുമോ എന്ന് ജയിലർ പുഛത്തോടെ ചോദിക്കുന്നു. അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് താൻ വരച്ച ജാലകത്തിലൂടെ ചിത്രകാരൻ പുറത്തേക്ക് കടക്കുന്നു.
വളരെ ചെറിയ ഈ കഥ ഏകാധിപത്യത്തിനെതിരെ ഏക ആശ്രയം കലയെന്ന സത്യം തുറന്ന് പറയുന്നു. രാജ്യത്ത് പ്രതിസന്ധികൾ വർദ്ധിച്ച് വരുമ്പോൾ ജനാധിപത്യത്തിനും മതേതരത്വത്തിനും കാര്യമായ തകരാറുകൾ സംഭവിക്കുമ്പോൾ ജനകീയ മുന്നേറ്റങ്ങളേയും ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങളേയും ബലവും പണവും ഉപയോഗിച്ച് അടിച്ചമർത്തുമ്പോൾ, ഫാസിസം എന്ന് പണ്ട് പുസ്തകത്തിൽ വായിച്ചത് വാതിലിൽ വന്നു മുട്ടുകയും ജനലിലൂടെ കമ്പിട്ട് കുത്തി ഉറക്കം കെടുത്തുകയും ചെയ്യുമ്പോൾ കലയുടെ പ്രസക്തി വർദ്ധിക്കുന്നു.
രാജ്യം ഇന്ന് ഓർക്കാതിരിക്കുന്ന ഫാസിസത്തിന്റെ ആലോഷിക്കപ്പെട്ട ഇരകൾ ഗൗരി ലങ്കേഷും, നരേന്ദ്ര ദാബോൽക്കറും ഗോവിന്ദ് പൻസ്സാരെയും പ്രഫ.എം എം കൽബുർഗിയുമെല്ലാം ഇരുട്ടിന്റെ തടവറിയിലെ പ്രകാശ ജാലകങ്ങൾ ആണ്. എന്തുകൊണ്ട് എഴുത്തുകാർ, കലാകാരൻമാർ ആക്രമിക്കപ്പെടുന്നു എന്നു ചോദിച്ചാൽ അവർ സത്യം ഭയമേതുമില്ലാതെ തുറന്നു പറയുന്നുവെന്ന തെറ്റ് ആവർത്തിക്കുന്നവരാണെന്നതാണ് ഒരേയൊരുത്തരം.
ചിലിയിലെ പ്രശസ്ത എഴുത്തുകാരൻ പാബ്ളോ നെരൂദയുടെ വിശ്വപ്രസിദ്ധമായ വരികൾ എഴുത്തുകാരന്റെ ധർമത്തെ എടുത്തു പറയുന്നു. എന്ത് കൊണ്ട് നിങ്ങളുടെ കവിത ഇലകളെയും കിനാക്കളെയും ജന്മനാട്ടിലെ കൂറ്റൻ അഗ്നിപർവ്വതങ്ങളെയും കുറിച്ച് സംസാരിക്കാത്തത് എന്ന ചോദ്യത്തിന്റെ മറുപടിയായ് "വരൂ .. ഈ തെരുവിലെ രക്തം കാണൂ .." ( come and see the blood in the Street) എന്നല്ലാതെ മറ്റെന്ത് പറയാനാകും കലാകാരന്.
രാജ്യം രക്തത്തിൽ കുളിക്കുമ്പോൾ തെരുവുകൾ രക്തം വാർന്ന് മരിക്കാനൊരുങ്ങുമ്പോൾ കവിയ്ക്ക് ഇലകളേ കിനാക്കളെ അവധിയ്ക്ക് വച്ച് തെരുവിന്റെ നോവെഴുതിയേ മതിയാകൂ.
കേരളത്തിൽ ദിനംപ്രതി വർദ്ധിച്ച് വരുന്ന കസ്റ്റടി കൊലപാതകങ്ങളേക്കാളും ദുരഭിമാനകൊലപാതകങ്ങളേക്കാളും പേടിപ്പിക്കുന്നത് സാംസ്കാരിക നായകൻമാരുടെ ഇത്തരം സാഹചര്യങ്ങളിലെ മൗനമാണ്. പ്രബുദ്ധരായ എഴുത്തുകാരും ബുദ്ധിജീവികളും എവിടെ എന്ന് അന്വേഷിക്കേണ്ടതുണ്ട് അവരുടെ പ്രതികരണങ്ങൾക്ക് വലിയ ശക്തിയുള്ളത് കൊണ്ടു തന്നെ കവലകൾ അവരുടെ മൈക്കിനെ ശ്രദ്ധാപൂർവ്വം കേൾക്കേണ്ടതുണ്ട്. പത്രത്തിന്റെ പേജുകളിൽ അവർ തമ്മിൽ കലഹിക്കേണ്ടതുണ്ട്. ചീഞ്ഞ് നാറില്ലെന്ന് അവർക്കുറപ്പുള്ള ചാനൽ ചർച്ചകളിൽ അവർ വായ തുറന്നു തന്നെയാകണം.
നിങ്ങൾ പ്രതികരിക്കേണ്ട വിഷയം ഇന്നതാണ്, മെക്കിട്ട് കേറേണ്ട ആളുകൾ ഇവർ എന്ന ലിസ്റ്റ് മതമോ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ നൽകുമ്പോൾ അതവർ മേടിച്ച് കക്ഷത്തിൽ വച്ചാൽ അവരുടെ ജാലകം വെളിച്ചം നൽകാൻ മാത്രം കഴിയുന്ന ഇരുമ്പ് കമ്പിയിട്ടതാകുന്നു. ഒരിക്കലും തടവറ തുരക്കാനും ജീവൻ രക്ഷിക്കാനും അതിന് സാധിക്കില്ല, തീർച്ച. കലാകാരൻ ഇടതുപക്ഷമോ വലതു പക്ഷമോ അല്ല മറിച്ച് അയാൾ എക്കാലവും സജീവമായിരിയ്ക്കുന്ന പ്രതിപക്ഷം ആയിരിയ്ക്കണമെന്ന നിരീക്ഷണം ശ്രദ്ധേയമാണ്.
അങ്ങനെ ആയിരുന്നാൽ മാത്രമേ അയാളുടെ കയ്യിലെ ബ്രഷ് സ്വാതന്ത്രത്തിലേക്കുള്ള ജാലകവും ആകാശവും വരയ്ക്കാൻ കൈ ഉയർത്തൂ..

Comments
Post a Comment