Skip to main content

ശ്മശാനങ്ങൾക്കുമപ്പുറം




ഇരുട്ട് അതിശക്തമായ് പെയ്തുകൊണ്ടിരുന്നു..തോരാൻ ഇനിയും നാഴിക ഏറേയുണ്ട്. അയാൾ അതിവേഗം മുന്നോട്ട് നടന്നു. വൈകിട്ട് കുടിച്ച റാക്കിന്റെ കെട്ടിറങ്ങിയതിനാലാവണം ഇരുട്ടിൽ കേട്ട ചില ശബ്ദങ്ങൾക്ക് അയാളിൽ അൽപമെങ്കിലും
ഭയമുണ്ടാക്കാനായത്.
ചന്ദ്രന് തിളങ്ങാനായ് സ്വയം കറുത്തിരുളുന്ന ഇരുട്ടിനോട് അയാൾക്ക് കടുത്ത ആരാധനയായിരുന്നു. ഇരുട്ടുള്ള ചില കറുകറുത്ത രാത്രികളിൽ വീടിനുവെളിയിലിറങ്ങി "ഹേ ത്യാഗി" എന്ന് അഭിസംബോധന ചെയ്ത് അവർ സംഭാഷണത്തിലേർപ്പെട്ടുപോന്നു.
എന്നാൽ ഇന്നയാൾ നേരിട്ടുകൊണ്ടിരിക്കുന്നത് തിർത്തും അപരിചിതനായ മറ്റൊരിരുട്ടിനെ ആണ്. അത് ഭയപ്പെടുത്തുന്നതായിരുന്നു...
പലപ്പോഴായ് പലയിടങ്ങളിൽ നിന്ന് ശേഖരിച്ച് ഉണക്കിയെടുത്ത കുരുമുളക് വിൽക്കാനായ് പുറപ്പെട്ടതാണ്.സന്ധ്യയാകും മുൻപ് കാട് കടക്കണമെന്നറിഞ്ഞിട്ടും അയാൾ പൊറ്റിക്കെട്ടിയിൽ തന്നെ തങ്ങി. ഈ സമയത്തിനി കാടുകടക്കണ്ട കുഞ്ഞാപ്പു ആവുന്നത്ര പറഞ്ഞു നോക്കി. ചെവികൊടുക്കാതെ ഒന്നു തിരിഞ്ഞുപോലും നോക്കാതെ അയാൾ മുന്നോട്ട് കുതിച്ചു. അരക്കുപ്പി റാക്കിന്റെ പുറത്ത് അയാൾ ധീരനാണ് ശക്തനാണ് കവിയാണ് കലാകാരനാണ്.
അയാൾ ബീഡി കത്തിച്ചു.ചുറ്റുമുള്ള ഇരുട്ടിനെ ചെറുതായ് കീറി അത് വഴിയൊരുക്കി. പൊരിയാഞ്ഞിലി ചേട്ടിലെത്തിയപ്പോൾ മുൻപിൽ ആളനക്കത്തിന്റെ ലക്ഷണം.ആയാൾ ചെവികുർപ്പിച്ചു.പിറുപിറുപ്പും സംസാരവും കേൾക്കാം.ആരോ മുൻപിലുണ്ട് അവർക്കൊപ്പമെത്താൻ അയാൾ കാലുകൾ വേഗത്തിലാക്കി.
ഇടയ്ക്കെപ്പോഴോ വന്ന നീലവെളിച്ചത്തിൽ അയാൾക്കണ്ടു തൂവെള്ള വസ്ത്രക്കാരായ മൂന്നുപേർ..
അടുക്കുന്തോറും അവർ അകന്നു പോയ്ക്കൊണ്ടിരുന്നു..അവർ കാറ്റിൽ ഒഴുകി നടക്കുന്നതുപോലെ അയാൾക്കു തോന്നി.ഹൃദയമിടിപ്പിന്റെ വേഗം പോലെ ഇരുട്ടിന്റെ കനവും കൂടിക്കൂടി വന്നു.
അയാൾ ബീഡി കെയ്യിലെടുത്തു.തീകൊളുത്തി ചുണ്ടോടു ചേർത്തു.പുറത്തുപോകുന്ന ഓരോ പുകയ്ക്കും ജീവൻ കളയുന്ന മരണ സുഖം!
അയാളുടെ കണ്ണടഞ്ഞു തുറന്ന ഞൊടിയിടയിലെപ്പോഴോ വെള്ള വസ്ത്രക്കാർ അപ്രത്യക്ഷരായ് അയാൾ നിലവിളിച്ചു,ഉറക്കേ അലറി,പൊട്ടിച്ചിരിച്ചു.


കിതച്ചുകൊണ്ടാണയാൾ വീട്ടിൽ കയറിയത്.വിണ്ടുകീറിയ വായുടെ ഇരുവശങ്ങളിലൂടെ തുപ്പൽ ഒലിച്ചിറങ്ങിക്കൊണ്ടിരുന്നു..ഇടയ്ക്കത് നൂലുപോലെ താഴേയ്ക്കിറങ്ങി പകുതി നരച്ച താടി തൊട്ട് പിന്നെയും താഴേയ്ക്ക് നീങ്ങി.*എടീ* അയാൾ നീട്ടിവിളിച്ചു. മെലിഞ്ഞുണങ്ങിയ സ്ത്രീ പുറത്തു വന്നു.കണ്ണീരിനൊഴുകാൻ പ്രേത്യേക ചാലുകൾ ഉള്ള അവളുടെ മുഖത്ത് അങ്ങിങ്ങായ് നിരവധി പാടുകൾ കാണാം.അവൾ കഴിക്കാനെടുത്തു വച്ചു.അയാൾ ഭക്ഷണത്തിനടുത്തെത്തി ഉണക്കമീനിന്റെ ചെറിയ കഷ്ണം നഖം കൊണ്ട് ഞരടി കൈപിടിയിലാക്കി മുറിയിൽ കയറി.കട്ടിലിന്റെ താഴേ കുനിഞ്ഞിരുന്ന് കുപ്പി കൈയ്യിലെടുത്ത് കുറച്ച് അകത്താക്കി മീൻ നാവിൽ തൊട്ട് തിരികെയെത്തി.
അവൾ നോക്കിയിരിയ്ക്കേ അയാൾ ഭക്ഷണം അകത്താക്കി കട്ടിലിലേക്ക് മറിഞ്ഞു.
ഒരാൾക്ക് കിടക്കാൻ മാത്രം വലുപ്പമുള്ള കട്ടിലിൽ അവൾ വർഷങ്ങളായ് അട്ടയേ പോലെ ചുരുളുന്നു.അയാൾ രണ്ടുകാലും വിടർത്തി വച്ച്  കട്ടിൽ നിറഞ്ഞ്  കൂർക്കം വലിച്ചുറങ്ങുകയാണ്.
അതങ്ങനെയാണ് അവൾക്കായ് ആരും ഒന്നും മിച്ചം വയ്ക്കാറില്ല കരുതാറില്ല. ബാക്കി വന്ന അരിമണിക്കൊണ്ടവൾ വിശപ്പടക്കുന്നു മട്ടരിച്ചു കുടിച്ച് ദാഹവും.കട്ടിലും ചുമരിനുമിടയിൽ അവൾക്ക് വ്യക്തമായ അവകാശങ്ങളില്ല  അയാളുടെ കാലുകൾക്കിടയിലെ സ്ഥാനത്തിനവൾ അവകാശം ഉന്നയിക്കാറുമില്ല.
അവൾ കട്ടിലിൽ കയറി കാലും കൈയ്യും ചുരുട്ടി..
അവളുടെ പ്രതീക്ഷയ്ക്കുമപ്പുറം പിറ്റേന്നും നേരം വെളുക്കുമെന്നുറപ്പാണ്.
അയാളുടെ കൂർക്കം വലി ഏതോ വന്യമൃഗത്തിന്റെ കിതപ്പുപോലെ ഭീകരമായിരുന്നു.ഇടക്കയാൾ തിരിഞ്ഞു കിടന്നു ഓരോ തവണ ശ്വാസമെടുക്കുമ്പോഴും പിളരുന്ന അയാളുടെ വായിൽ നിന്നും അസഹ്യമായ ദുർഗന്ധം പുറത്തു വന്നു.
ഇടയ്ക്കെപ്പോഴോ വന്ന പാതിരാക്കാറ്റുകൊണ്ടു വന്ന സുഗന്ധവുമായ് കൂട്ടിമുട്ടി ഇരുട്ടിൽ ലയിച്ചു.

Comments

Popular posts from this blog

നമ്മെ വിഴുങ്ങുന്ന മൗനം

മൗനം പ്രപഞ്ചത്തിന്റെ ഭാഷയാണ്. ചില സന്ദർഭങ്ങളിൽ മൗനം ശക്തിയേറിയതാണ് ചിലപ്പോൾ സുന്ദരവും. പക്ഷേ മറ്റു ചിലപ്പോൾ അത് സഹിക്കാനാവാത്ത വൈരൂപ്യവുമാണ്. മികച്ച  അഭിനയത്തിനുള്ള  ദേശീയ  ചലച്ചിത്ര പുരസ്ക്കാര  ജേതാവും  വിവിധ   ഇന്ത്യൻ ഭാഷാ ചലച്ചിത്രങ്ങളിലെ വേഷങ്ങൾ കൊണ്ട്  ശ്രദ്ധേയനും തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റെ കടുത്ത വിമർശകനുമായ പ്രകാശ് രാജിന്റെ ലേഖനങ്ങളുടെ സമാഹാരമാണ്  "നമ്മെ വിഴുങ്ങുന്ന മൗനം." ഇന്ത്യയിൽ സവർണ്ണ ഫാസിസ്റ്റുകൾ നിറയൊഴിച്ച് ഇല്ലാതാക്കിയ ഗൗരി ലങ്കേഷ്, ഈ വിനാശകരമായ ശക്തിയെ വിമർശിക്കാനും ഇല്ലാതാക്കാനുമുള്ള ഊർജം ഇന്ത്യൻ ജനതയ്ക്ക് പകർന്നു കൊടുത്തപ്പോൾ ഗൗരിയുടെ നാവായി പ്രകാശ് രാജ് രാഷ്ട്രീയത്തിലേക്ക് കടന്നു  വരികയായിരുന്നു. ഹിന്ദുത്വത്തെ വിമര്‍ശിച്ചു എന്ന പേരില്‍ വധഭീഷണി നേരിടുന്ന രാമചന്ദ്ര ഗുഹ, ശരണ്‍കുമാര്‍ ലിംബാളെ, ഗിരീഷ് കര്‍ണാട്, തുടങ്ങിയനേകം പേർക്കൊപ്പം ഭയമേതുമില്ലാതെ ഉറക്കെ സംസാരിക്കുകയെന്നതാണ് പ്രകാശ് രാജ് തിരഞ്ഞെടുത്ത ദൗത്യം. ചടുലവുമായ ചോദ്യശരങ്ങളിലൂടെയും ( #justasking ) ഹാസ്യാത്മകമായ വിമർശനങ്ങളിലൂടെയും രാജ്യത്തെ ജനങ്ങളിൽ വിശ...

കലയുടെ തുറന്ന ജാലകം

പ്രശസ്ത റുമാനിയൻ എഴുത്തുകാരി അനാ ബ്ലാൻദിയാനയുടെ വളരെ പ്രശസ്തമായ കുഞ്ഞു കഥയാണ് തുറന്ന ജാലകം (The Open window). ഒരു ചിത്രകാരൻ അറസ്റ്റ് ചെയ്യപ്പെടുന്നു. ചിത്രകാരൻ താൻ അടയ്ക്കപ്പെട്ട ഇരുണ്ട ജയിൽ മുറിയുടെ ചുമരിൽ ഒരു ജാലകത്തിന്റെ ചിത്രം വരയ്ക്കുന്നു. ചിത്രം പൂർത്തിയാകുമ്പോൾ ഇരുണ്ട തടവറയിൽ പ്രകാശം നിറയുന്നു. അടുത്ത ദിവസം രാവിലെ ഭക്ഷണവും വെള്ളവുമായ് എത്തിയ ജയിലറുടെ കണ്ണ് ചിത്രത്തിലെ തീക്ഷ്ണമായ വെളിച്ചത്താൽ അസ്വസ്തമാകുന്നു. ഈ മുറിയിലെ കനത്ത ഇരുട്ടകറ്റാൻ ഞാനൊരു ജാലകം തുറന്നെന്ന ചിത്രകാരന്റെ വാക്കുകളെ  ഇത് വെറുമൊരു ചിത്രം മാത്രമെന്ന് ജയിലറുടെ നാവ് പരിഹസിക്കുന്നു. തടവറയിൽ എത്തിയ ഒരാളുപോലും ഇന്നേവരെ പുറം വെളിച്ചം  കണ്ടിട്ടില്ല എന്ന ജയിലറുടെ വാക്കുകൾ തടവറയുടെ ഭീകരമുഖം വ്യക്തമാക്കുന്നു. ഒടുവിൽ ഈ "തുറന്ന ജാലകത്തിലൂടെ" നിനക്ക് പുറത്ത് കടക്കാൻ കഴിയുമോ എന്ന് ജയിലർ പുഛത്തോടെ ചോദിക്കുന്നു. അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് താൻ വരച്ച ജാലകത്തിലൂടെ ചിത്രകാരൻ  പുറത്തേക്ക് കടക്കുന്നു. വളരെ ചെറിയ ഈ കഥ ഏകാധിപത്യത്തിനെതിരെ ഏക ആശ്രയം കലയെന്ന സത്യം തുറന്ന് പറയുന്നു. രാജ്യത്ത് പ്രതിസന്ധികൾ വർദ്ധിച്ച് ...

ആവുംങ്ങുംപൊയിൽ ഡയറീസ് -1

  വേ നലവധിക്ക് സ്ക്കൂൾ പൂട്ടിയാൽ പിന്നെ കാത്തിരിപ്പാണ് അങ്കിളിന്റെ വരവും നോക്കി. അവധി തുടങ്ങി ഒരാഴ്ചയ്ക്കകം  വെള്ളമുണ്ടും ഷർട്ടും വള്ളിച്ചെരുപ്പുമിട്ട്  കയ്യിൽ എരിവ് ബിസ്ക്കറ്റിന്റെ പൊതിയും പിടിച്ച് അങ്കിൾ എത്തും. ചെരുപ്പും കാലും സദാസമയം വൃത്തിയായിരിക്കണം എന്ന വാശിയിൽ വന്നപാടെ അലക്ക് കല്ലിൽ ബാർ സോപ്പ് തേച്ച് കാൽ ഉരസി, രാവിലെ മുറിക്കിയുടുത്ത മുണ്ട് സ്വൽപം അയവു വരുത്തി വീണ്ടും മുറുക്കി, മുണ്ടിന്റെ മടക്കിൽ കരുതിയ കുഞ്ഞ് ചീർപ്പെടുത്ത് മുടിയും മുടിയിലേറേ വളർന്ന താടിയും ചീകി തിണ്ണയിലേക്ക് കയറുമ്പോഴേക്കും ഞങ്ങൾ രണ്ട് മാസത്തേക്ക് വേണ്ട തുണികൾ ഗീതസിന്റയും കല്യാണിയുടെയും കവറുകളിൽ നിറയ്ക്കുന്ന തിരക്കിൽ ആയിരിയ്ക്കും. "കുരുത്തക്കേടോന്നും കാണിക്കല്ലേ! താക്കീതിന് മുൻപിൽ വിനീതരായ് അഭിനയിച്ച് ഞങ്ങൾ പുറപ്പെടും. ബസിന്റെ സൈഡ് സീറ്റിലിരുന്ന് സൈഡ് വിന്റോയുടെ കമ്പികൾ തന്ത്രപൂർവ്വം അറത്തു മാറ്റി സ്വപ്നങ്ങളിലേക്ക് എടുത്തു ചാടുന്ന കാലത്തിലേക്ക് ഏറെ സഞ്ചരിക്കാൻ ഉണ്ടെന്ന ബോധ്യം ഉണ്ടായിരുന്നത് കൊണ്ടു തന്നെ ചുരത്തിലൂടെയുള്ള യാത്ര മടുപ്പിക്കുന്നതായിരുന്നു.       ചുരം ഇറങ്ങി പകുതിയാകു...