Skip to main content

തമാശ | Review | Movie Street



മറ്റുള്ളവരുടെ ജീവിതത്തെ ഇടുങ്ങിയ സൗന്ദര്യ സങ്കൽപ്പങ്ങളുടെ അളവുകോലിൽ അളന്ന് ക്രൂര തമാശകൾ ഉണ്ടാക്കി/ പ്രചരിപ്പിച്ച്/ആഘോഷിച്ച് ആനന്ദം കണ്ടെത്തുന്ന സമൂഹത്തിന്റെ സമൂഹമാധ്യമങ്ങളുടെ  രോഗാതുരമായ മാനസികാവസ്ഥകളെ താക്കീത് ചെയ്യുന്നതോടൊപ്പം മനുഷ്യന്റെ അപകർഷത ബോധങ്ങളെ  പൊളിച്ചെഴുതാനുള്ള ശ്രമം കൂടിയാണ് അഷ്റഫ് ഹംസയുടെ "തമാശ."

 സമൂഹം കൽപ്പിക്കുന്ന സൗന്ദര്യ നിർമ്മിതികളുടെ വിഗ്ഗ് തലയിൽ വച്ച് സ്വയം അപഹാസ്യനാകേണ്ടി വരുന്ന അധ്യാപകൻ ശ്രീനിയും അവനവനായിരിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന ചിന്നുവും
സൗന്ദര്യം വിട്ടുവീഴ്ചകളുടേതു കൂടിയാണെന്ന് പതിയെ പറയുന്ന റഹീമും ഭാര്യ അമീറയും ഓരോ നിമിഷവും അത്ഭുതമാകുന്നു.

സിനിമ കണ്ടു തുടങ്ങിയപ്പോൾ ഏറ്റവും അരോചകമായ് തോന്നിയത് തിയ്യറ്ററിന്റെ ഒരു ഭാഗത്ത് നിന്ന് തുടക്കം മുതൽ കാര്യമായ് തമാശയൊന്നും ഇല്ലാതിരുന്നപ്പോഴും വല്യവായിൽ മുഴങ്ങിക്കേട്ട പൊട്ടിച്ചിരികളായിരുന്നു.പതിയെ ശ്രീനി സാർ എല്ലാവരിലും ചിരി പടർത്തിത്തുടങ്ങി. അയാൾ കണ്ണാടി നോക്കി മുടിയൊതുക്കുമ്പോൾ  അതിൽ ഒരു സമൂഹം മുഴുവൻ പ്രതിഫലിച്ചു കണ്ടു. അയാളുടെ ആത്മവിശ്വാസം മുഴുവനായും മുടിയോട് ചേർന്നാണ്, അങ്ങനെയായിരിക്കാൻ കണ്ടീഷൻ ചെയ്യപ്പെട്ടിരിക്കുകയാണ് അയാൾ. എനിക്ക് ബാഹ്യ സൗന്ദര്യത്തിലൊന്നും വിശ്വാസമില്ലെന്ന ടീച്ചറുടെ വാക്കുകൾ അയാൾക്ക് കൊടുക്കുന്ന ആത്മവിശ്വാസം ചെറുതല്ല.

ശ്രീനി സാറിന്റെ പോലെ  തലയിൽ തുച്ഛമായ മുടി മാത്രമുള്ള ചെറുപ്പക്കാരനെ നടുക്കിരുത്തി  സിനിമ കാണുന്ന കൂട്ടുകാരുടെ ആഘോഷമായിരുന്നു ആദ്യം ഉയർന്നു കേട്ട ചിരിയെന്ന് ഇൻറർവലിനാണ് മനസ്സിലായത്. വിനയ് ഫോർട്ടിന്റെ ശ്രീനി മാഷിന്റെ ഓരോ ചേഷ്ടാവിശേഷങ്ങളിലും കൂട്ടുകാരനെ കണ്ടെത്തി പൊട്ടിച്ചിരിക്കുകയാണവർ. ബോഡി ഷെയിമിങ് തമാശകളിൽ നമ്മുടെ  സിനിമകളും സമൂഹവും കണ്ടെത്തുന്ന ആനന്ദം  എത്രത്തോളം വലുതാണെന്നതിന്റെ  ഉദാഹരണങ്ങൾ
 വെട്ടി വിയർത്ത് തലയിൽ കാര്യമായ് മുടിയൊന്നുമില്ലാതെ മുന്നിലെ വലിയ സ്ക്രീനിലും മുന്ന് നാല്  സീറ്റുകൾക്കപ്പുറവും കാണാം.

പരസ്യങ്ങളിലെ, സിനിമകളിലെ, സീരിയലുകളിലെ സന്തൂർ മമ്മിമാരും/ഫെയർ ആൻഡ് ഹാൻസം മോഡലുകളും  തടി, താടി, ഉയരം,നിറം,മുടി നോക്കി താരതമ്യം ചെയ്യാൻ ഓരോരുത്തരേയും നിർബന്ധിതരാക്കി കൊണ്ട് സ്വീകരണമുറിയിൽ തുടരെത്തുടരെ വന്നു പോകുമ്പോൾ നമ്മുടെ സൗന്ദര്യ നിർവചനങ്ങൾക്ക് വിശാലമായ പരിസരങ്ങൾ കണ്ടെത്തണമെന്ന നിരന്തര ഓർമ്മപ്പെടുത്തലാകുകയാണ് സിനിമ.

ചിന്നു   സൗന്ദര്യ സങ്കൽപ്പങ്ങളെ, അപകർഷതാബോധങ്ങളെ സമൂഹമാധ്യമങ്ങൾ, മാധ്യമങ്ങൾ ഉണ്ടാക്കിയെടുക്കുന്ന  സൈബർ ആൾക്കൂട്ട അതിക്ഷേപ, അക്രമണ സംസ്കാരത്തിന്റെ
 രാഷ്ട്രീയത്തെ ചോദ്യം ചെയ്യുന്നു.
 സി അയ്യപ്പന്റെ കവിത:
"രാത്രികളുടെ രാത്രിയിൽ
 ഇരുട്ടിന്റെ ശവക്കുഴിയിൽ
 അതിരവലം പോലെ ഞാൻ വീർത്തെഴുന്നേൽക്കുന്നത്
നിങ്ങളുടെയൊന്നും വാചകമടി
 കേൾക്കാനല്ല "
ആത്മവിശ്വാസത്തോടെ   കുട്ടികൾക്ക് മുൻപിൽ ശ്രീനി മാഷ്  അവതരിപ്പിക്കുമ്പോൾ അത്  പൊതുസൗന്ദര്യബോധങ്ങളിൽ നിന്നുള്ള അയാളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാകുന്നു.
 സംഗീതവും പശ്ചാത്തല സംഗീതവും മനോഹര ഫ്രയിമുകളും നന്മ നിറഞ്ഞ ഒരുപിടി  കഥാപാത്രങ്ങളുടെ സാന്നിദ്ധ്യവും  തമാശയെ സമ്പന്നമാക്കുന്നു. താനായിരിക്കാൻ ആഗ്രഹിക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ സമീപകാല ചിത്രങ്ങളിൽ - ഉയരെ, ഉണ്ട- കണ്ടത്തൊൻ കഴിയുന്നത് സിനിമകളിലെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നു.

 സിനിമ പൂർത്തിയാകുമ്പോൾ
പുഞ്ചിരിച്ചു കൊണ്ട് എല്ലാവരും തിയ്യറ്റർ വിടുന്ന കാഴ്ചയ്ക്കിടയിൽ  ശ്രദ്ധിച്ചത് മുടി തീരെയില്ലാത്ത തലയിൽ പതിയെ ഒരു തൊപ്പിയെടുത്ത് വെച്ച്  കടന്ന് പോകുന്ന ആദ്യം പറഞ്ഞ ചെറുപ്പക്കാരനെയും അയാളേ നോക്കി അത്യാഹ്ളാദത്തോടെ നീങ്ങുന്ന സുഹൃത്തുക്കളേയുമാണ്.
"തമാശ" അവസാനിക്കുമ്പോഴും നിത്യജീവിതത്തിൽ ചില  നേരംപോക്കുകൾ അവസാനിക്കുന്നേയില്ല. നിരുപദ്രവമെന്ന് തോന്നിക്കുന്ന കളിയാക്കലുകളിൽ അപരവിദ്വേഷത്തിന്റെ കണികകൾ കണ്ടെത്താനാകാത്തത് ആരുടെ തെറ്റാണ്?

എന്തൊക്കെ പറഞ്ഞാലും ചില തമാശകളെന്നും  അത്ര നല്ല തമാശകളല്ലല്ലോ.




Comments

Popular posts from this blog

നമ്മെ വിഴുങ്ങുന്ന മൗനം

മൗനം പ്രപഞ്ചത്തിന്റെ ഭാഷയാണ്. ചില സന്ദർഭങ്ങളിൽ മൗനം ശക്തിയേറിയതാണ് ചിലപ്പോൾ സുന്ദരവും. പക്ഷേ മറ്റു ചിലപ്പോൾ അത് സഹിക്കാനാവാത്ത വൈരൂപ്യവുമാണ്. മികച്ച  അഭിനയത്തിനുള്ള  ദേശീയ  ചലച്ചിത്ര പുരസ്ക്കാര  ജേതാവും  വിവിധ   ഇന്ത്യൻ ഭാഷാ ചലച്ചിത്രങ്ങളിലെ വേഷങ്ങൾ കൊണ്ട്  ശ്രദ്ധേയനും തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റെ കടുത്ത വിമർശകനുമായ പ്രകാശ് രാജിന്റെ ലേഖനങ്ങളുടെ സമാഹാരമാണ്  "നമ്മെ വിഴുങ്ങുന്ന മൗനം." ഇന്ത്യയിൽ സവർണ്ണ ഫാസിസ്റ്റുകൾ നിറയൊഴിച്ച് ഇല്ലാതാക്കിയ ഗൗരി ലങ്കേഷ്, ഈ വിനാശകരമായ ശക്തിയെ വിമർശിക്കാനും ഇല്ലാതാക്കാനുമുള്ള ഊർജം ഇന്ത്യൻ ജനതയ്ക്ക് പകർന്നു കൊടുത്തപ്പോൾ ഗൗരിയുടെ നാവായി പ്രകാശ് രാജ് രാഷ്ട്രീയത്തിലേക്ക് കടന്നു  വരികയായിരുന്നു. ഹിന്ദുത്വത്തെ വിമര്‍ശിച്ചു എന്ന പേരില്‍ വധഭീഷണി നേരിടുന്ന രാമചന്ദ്ര ഗുഹ, ശരണ്‍കുമാര്‍ ലിംബാളെ, ഗിരീഷ് കര്‍ണാട്, തുടങ്ങിയനേകം പേർക്കൊപ്പം ഭയമേതുമില്ലാതെ ഉറക്കെ സംസാരിക്കുകയെന്നതാണ് പ്രകാശ് രാജ് തിരഞ്ഞെടുത്ത ദൗത്യം. ചടുലവുമായ ചോദ്യശരങ്ങളിലൂടെയും ( #justasking ) ഹാസ്യാത്മകമായ വിമർശനങ്ങളിലൂടെയും രാജ്യത്തെ ജനങ്ങളിൽ വിശ...

കലയുടെ തുറന്ന ജാലകം

പ്രശസ്ത റുമാനിയൻ എഴുത്തുകാരി അനാ ബ്ലാൻദിയാനയുടെ വളരെ പ്രശസ്തമായ കുഞ്ഞു കഥയാണ് തുറന്ന ജാലകം (The Open window). ഒരു ചിത്രകാരൻ അറസ്റ്റ് ചെയ്യപ്പെടുന്നു. ചിത്രകാരൻ താൻ അടയ്ക്കപ്പെട്ട ഇരുണ്ട ജയിൽ മുറിയുടെ ചുമരിൽ ഒരു ജാലകത്തിന്റെ ചിത്രം വരയ്ക്കുന്നു. ചിത്രം പൂർത്തിയാകുമ്പോൾ ഇരുണ്ട തടവറയിൽ പ്രകാശം നിറയുന്നു. അടുത്ത ദിവസം രാവിലെ ഭക്ഷണവും വെള്ളവുമായ് എത്തിയ ജയിലറുടെ കണ്ണ് ചിത്രത്തിലെ തീക്ഷ്ണമായ വെളിച്ചത്താൽ അസ്വസ്തമാകുന്നു. ഈ മുറിയിലെ കനത്ത ഇരുട്ടകറ്റാൻ ഞാനൊരു ജാലകം തുറന്നെന്ന ചിത്രകാരന്റെ വാക്കുകളെ  ഇത് വെറുമൊരു ചിത്രം മാത്രമെന്ന് ജയിലറുടെ നാവ് പരിഹസിക്കുന്നു. തടവറയിൽ എത്തിയ ഒരാളുപോലും ഇന്നേവരെ പുറം വെളിച്ചം  കണ്ടിട്ടില്ല എന്ന ജയിലറുടെ വാക്കുകൾ തടവറയുടെ ഭീകരമുഖം വ്യക്തമാക്കുന്നു. ഒടുവിൽ ഈ "തുറന്ന ജാലകത്തിലൂടെ" നിനക്ക് പുറത്ത് കടക്കാൻ കഴിയുമോ എന്ന് ജയിലർ പുഛത്തോടെ ചോദിക്കുന്നു. അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് താൻ വരച്ച ജാലകത്തിലൂടെ ചിത്രകാരൻ  പുറത്തേക്ക് കടക്കുന്നു. വളരെ ചെറിയ ഈ കഥ ഏകാധിപത്യത്തിനെതിരെ ഏക ആശ്രയം കലയെന്ന സത്യം തുറന്ന് പറയുന്നു. രാജ്യത്ത് പ്രതിസന്ധികൾ വർദ്ധിച്ച് ...

ആവുംങ്ങുംപൊയിൽ ഡയറീസ് -1

  വേ നലവധിക്ക് സ്ക്കൂൾ പൂട്ടിയാൽ പിന്നെ കാത്തിരിപ്പാണ് അങ്കിളിന്റെ വരവും നോക്കി. അവധി തുടങ്ങി ഒരാഴ്ചയ്ക്കകം  വെള്ളമുണ്ടും ഷർട്ടും വള്ളിച്ചെരുപ്പുമിട്ട്  കയ്യിൽ എരിവ് ബിസ്ക്കറ്റിന്റെ പൊതിയും പിടിച്ച് അങ്കിൾ എത്തും. ചെരുപ്പും കാലും സദാസമയം വൃത്തിയായിരിക്കണം എന്ന വാശിയിൽ വന്നപാടെ അലക്ക് കല്ലിൽ ബാർ സോപ്പ് തേച്ച് കാൽ ഉരസി, രാവിലെ മുറിക്കിയുടുത്ത മുണ്ട് സ്വൽപം അയവു വരുത്തി വീണ്ടും മുറുക്കി, മുണ്ടിന്റെ മടക്കിൽ കരുതിയ കുഞ്ഞ് ചീർപ്പെടുത്ത് മുടിയും മുടിയിലേറേ വളർന്ന താടിയും ചീകി തിണ്ണയിലേക്ക് കയറുമ്പോഴേക്കും ഞങ്ങൾ രണ്ട് മാസത്തേക്ക് വേണ്ട തുണികൾ ഗീതസിന്റയും കല്യാണിയുടെയും കവറുകളിൽ നിറയ്ക്കുന്ന തിരക്കിൽ ആയിരിയ്ക്കും. "കുരുത്തക്കേടോന്നും കാണിക്കല്ലേ! താക്കീതിന് മുൻപിൽ വിനീതരായ് അഭിനയിച്ച് ഞങ്ങൾ പുറപ്പെടും. ബസിന്റെ സൈഡ് സീറ്റിലിരുന്ന് സൈഡ് വിന്റോയുടെ കമ്പികൾ തന്ത്രപൂർവ്വം അറത്തു മാറ്റി സ്വപ്നങ്ങളിലേക്ക് എടുത്തു ചാടുന്ന കാലത്തിലേക്ക് ഏറെ സഞ്ചരിക്കാൻ ഉണ്ടെന്ന ബോധ്യം ഉണ്ടായിരുന്നത് കൊണ്ടു തന്നെ ചുരത്തിലൂടെയുള്ള യാത്ര മടുപ്പിക്കുന്നതായിരുന്നു.       ചുരം ഇറങ്ങി പകുതിയാകു...