Skip to main content

ചോല - Movie Review



പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുന്ന മറ്റൊരു സനൽകുമാർ ശശിധരൻ ചിത്രം. തീവ്രമായ ആവിഷ്കാരം അർഹിക്കുന്ന കഥാതന്തുവിനെ വികലമാക്കി, ഇഴപ്പിച്ച് ബുദ്ധിക്കുള്ള ചിത്രമാണെന്ന് പറയിക്കാനുള്ള പാഴ് ശ്രമത്തിൽ കൂടുതലായൊന്നും കാണാൻ കഴിഞ്ഞില്ല. അദ്ധേഹത്തിന്റെ മുൻ ചിത്രം എസ്.ദുർഗ്ഗ ആവിഷ്കാര സ്വാതന്ത്രത്തിനു നേരേയുള്ള കടന്നുകയറ്റത്തെ പ്രതിരോധിക്കുന്ന ചിഹ്നമായ് മാറി കൂടുതൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.

ചോലയുടെ ടൈറ്റിൽ ചോര എന്നുകൂടി വായിക്കാം. അക്ഷരാർത്ഥത്തിൽ പ്രേക്ഷകന്റെ ചോര ഊറ്റി കുടിക്കുന്നതിനാൽ അങ്ങനെരു പേരാണ് അനുയോജ്യമായ് തോന്നിയത്. വെളുപ്പാൻ കാലത്ത്, തണുത്തുറഞ്ഞ ഗ്രാമപ്രദേശത്ത് നിന്ന് സിനിമ ആരംഭിക്കുന്നു. ജാനകി എന്ന ജാനു ആൺ സുഹൃത്തുമൊത്ത് നഗരം കറങ്ങാൻ വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. സുഹൃത്തിനൊപ്പം ആശാനും ഉണ്ട്. അയാളുടെ സാനിദ്ധ്യം അവളെ അസ്വസ്ഥമാക്കുന്നു.
ജീപ്പ് ഇവർ മൂന്നു പേരുമായ് ചുരം ഇറങ്ങുമ്പോൾ ക്യാമറ നിശ്ചലമായ് മൂന്നാല് മിനുട്ട് ഇറക്കം നോക്കി നിൽക്കുന്നത് കാണം. നഗരത്തിലെ ചുറ്റിലിന് ശേഷം രാത്രി തിരികെ പോകാൻ കഴിയാതെ ഇവർ റൂമെടുത്ത് കഴിയുന്നു, റൂമിലെക്ക് പോകും മുൻപ് പെൺകുട്ടിയുടെ സുഹൃത്ത്  ആശാനോട് പറയുന്നു " ഒന്നും നടന്നില്ലാ, കര്യങ്ങൾ ഏകദേശം നാട്ടുകാർ എല്ലാരും അറിഞ്ഞു." പെൺകുട്ടിയെ അവഗണന വകവയ്ക്കാതെ റൂമിൽ കയറ്റിയ ശേഷം ആൺ സുഹൃത്തിനെ മദ്യവും ഭക്ഷണവും വാങ്ങാൻ ആശാൻ പറഞ്ഞയക്കുന്നു. "ഒന്നും നടന്നില്ലെന്ന് ആശങ്കപ്പെടുന്ന" ആൺ സുഹൃത്ത് സാധനങ്ങൾ വാങ്ങാൻ കിതച്ചോടുമ്പോൾ ക്യാമറ അതിവേഗത്തിലാകുന്നുണ്ട്. താൻ വൈകിയാൽ പെൺകുട്ടിയുടെ "എല്ലാം" നഷ്ടപ്പെടും എന്ന ബോധം ആകാം ക്യാമറമാനും സംവിധായകനും അയാൾക്കും ഒപ്പം ഓടുന്നത്.ആശാൻ പെൺകുട്ടിയെ ലൈംഗീക പീഡനത്തിനിരയാക്കുമ്പോൾ  ക്യാമറ തൊട്ടടുത്തുള്ള വിചനമായ ടൗണിൽ ചുറ്റിത്തിരിയുന്നു.
 ശേഷം മേൽ യുവാവ് ഏങ്ങലടിച്ചു കരയുന്നു.

കൃത്യമായ ആൺനോട്ടവും അതിന്റെ മാർക്കറ്റിങ്ങുമാണ് ചിത്രം. ആശാൻ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കാനൊരുങ്ങുമ്പോൾ ദേഹത്ത് മുഴുവൻ വെള്ളം ഒഴിച്ച് ഓട്ടിയ വസ്ത്രങ്ങളുമായ് കീഴടങ്ങാൻ തയ്യാറായി പെൺകുട്ടി കണ്ണടിക്ക് മുൻപിലെത്തുന്നു. ഇടയ്ക്ക് ടൗണിൽ വച്ച് വാങ്ങുന്ന പുതിയ വസ്ത്രം  കടലിൽ നനഞ്ഞതു കൊണ്ട് വീണ്ടും പെൺകുട്ടി ഇറുങ്ങിയ  മേൽ പറഞ്ഞ വസ്ത്രം (യുണിഫോം)  ഇടുന്നത് മേൽ രംഗം കൊഴുപ്പിക്കാനാകാം. ആൺനോട്ടങ്ങൾ അടയാളപ്പെടുത്തുന്ന ഈ രംഗങ്ങൾ സിനിമയുടെ പരസ്യത്തിനായ് നവ മാധ്യമങ്ങളിൽ തലങ്ങും വിലങ്ങും പ്രചരിപ്പിക്കുമ്പോൾ മനസ്സിലാക്കും ചലച്ചിത്രകാരന്റെ ഉത്സാഹത്തിന്റെ പിന്നാമ്പുറം.

അതിക്രമത്തിന് ശേഷം ബെഡിൽ കാണുന്ന തുള്ളിച്ചോരയും അൾട്ടർനേറ്റായ് കാണിക്കുന്ന വേശ്യവൃത്തി ചെയ്യുന്ന സ്ത്രീയും നടന്ന രംഗത്തെ നോർമലൈസ് ചെയ്യാനുള്ള സംവിധായകന്റെ ശ്രമമായ് വേണം കരുതാൻ.

തുടർന്ന് ആശാനോട്  പെൺകുട്ടിക്ക് മമത ഉണ്ടാകുന്നു. വീട്ടിൽ പോകണ്ടയെന്ന് വാശി പിടിക്കുന്ന പെൺകുട്ടിയെ കാട്ടിൽ കയറ്റി വെള്ളത്തിൽ വച്ച് ആശാൻ പിന്നെയും പീഡനത്തിനിരയാക്കുന്നു. റേപ് കൾച്ചറെന്ന പരിഷ്കൃത സമൂഹത്തിന് തന്നെ അപമാനമായ വിപത്തിനെ കാൽപനികവത്കരിക്കുന്ന ഷോട്ടുകൾ കൊണ്ടാണ് ജലത്തിൽ വച്ചുള്ള രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. വാട്ടർ തീം പാർക്കിൽ ഉല്ലസിക്കുന്ന ലാഘവത്തോടെയാണ് സിനിമയിതിനെ കാണിക്കുന്നത്.
ആൺ സുഹുത്ത് ദേഷ്യം കൊണ്ട് ആശാനെ അക്രമിക്കുന്നു ഒടുവിൽ പെൺകുട്ടി ആൺസുഹൃത്തിനെ ഇല്ലാതാക്കുന്നു.

കഥാപാത്ര സൃഷ്ടിയും പൂർണ്ണത കൈവരിക്കാത്തതാണ്. ജോജുവിന് കാര്യമായ അഭിനയ സാധ്യത കണ്ടില്ല. ചെറുപ്പക്കാരന്റെ അഭിനയം മികച്ചതാണ്. നിമിഷ സജയൻ ചിലയിടങ്ങളിൽ കല്ലുകടിയാകുന്നുണ്ട്, പലപ്പോഴും കൈയ്യിലൊതുങ്ങാത്ത പ്രകടനം വിരസമാക്കുന്നുണ്ട്. അങ്ങേയറ്റം സ്ത്രീ വിരുദ്ധതയും ആണധികാരവും വൃത്തികെട്ട സദാചാരങ്ങളും കുത്തി നിറച്ചതാണ് ചോല. അടൂർ ഗോപാലകൃഷ്ണന്റെ വിധേയനിലെ പോലെ കരുത്തുള്ള ആൺ രൂപവും ഗ്രേഡ് കുറഞ്ഞ ആണും അപലയായ സ്ത്രീയും ഉണ്ടിവിടെ, കീഷേകൾ അവസാനിപ്പിക്കാൻ ഒരുക്കമില്ലാത്ത സംവിധായകൻ കൂടുതൽ ഒന്നും ചെയ്യാൻ ആഗ്രഹിച്ചു കണ്ടില്ല.

എം മുകുന്ദന്റ ഫോട്ടോ എന്ന കഥയെ ആധാരമാക്കി ഷൈജു ഖാലിദ് സംവിധാനം ചെയ്യ്ത സേതുലക്ഷ്മി (അഞ്ചു സുന്ദരികൾ) ലൈംഗിക ചൂഷണത്തിന്റെ ഉള്ളുല്ക്കുന്ന ഓർമ്മകളായ് മുന്നിലെത്തുന്നു.
കെട്ട്യോൾ ആണെന്റെ മലാഖ  പോലുള്ള ചെറിയ  സിനിമകൾ ലൈംഗീകത ചർച്ച ചെയ്യാൻ കാണിച്ച ധൈര്യം പോലും ' പുറത്ത്‌ ' അംഗീകരം ലഭിക്കുന്ന ചിത്രങ്ങൾക്ക് കേരളത്തിൽ ചെയ്യാൻ കഴിയുന്നില്ല എന്നത് ലജ്ജാകരം തന്നെ.

ഈ സിനിമ എല്ലാവർക്കും പറ്റിയതല്ലയെന്ന് നിസംശയം പറയാം ഒപ്പം സിനിമ സംവിധാനവും എല്ലാവർക്കും പറ്റിയതല്ലാ എന്ന് കൂടിയാകുമ്പോൾ  പൂർണ്ണമാകും.


Comments

Popular posts from this blog

നമ്മെ വിഴുങ്ങുന്ന മൗനം

മൗനം പ്രപഞ്ചത്തിന്റെ ഭാഷയാണ്. ചില സന്ദർഭങ്ങളിൽ മൗനം ശക്തിയേറിയതാണ് ചിലപ്പോൾ സുന്ദരവും. പക്ഷേ മറ്റു ചിലപ്പോൾ അത് സഹിക്കാനാവാത്ത വൈരൂപ്യവുമാണ്. മികച്ച  അഭിനയത്തിനുള്ള  ദേശീയ  ചലച്ചിത്ര പുരസ്ക്കാര  ജേതാവും  വിവിധ   ഇന്ത്യൻ ഭാഷാ ചലച്ചിത്രങ്ങളിലെ വേഷങ്ങൾ കൊണ്ട്  ശ്രദ്ധേയനും തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റെ കടുത്ത വിമർശകനുമായ പ്രകാശ് രാജിന്റെ ലേഖനങ്ങളുടെ സമാഹാരമാണ്  "നമ്മെ വിഴുങ്ങുന്ന മൗനം." ഇന്ത്യയിൽ സവർണ്ണ ഫാസിസ്റ്റുകൾ നിറയൊഴിച്ച് ഇല്ലാതാക്കിയ ഗൗരി ലങ്കേഷ്, ഈ വിനാശകരമായ ശക്തിയെ വിമർശിക്കാനും ഇല്ലാതാക്കാനുമുള്ള ഊർജം ഇന്ത്യൻ ജനതയ്ക്ക് പകർന്നു കൊടുത്തപ്പോൾ ഗൗരിയുടെ നാവായി പ്രകാശ് രാജ് രാഷ്ട്രീയത്തിലേക്ക് കടന്നു  വരികയായിരുന്നു. ഹിന്ദുത്വത്തെ വിമര്‍ശിച്ചു എന്ന പേരില്‍ വധഭീഷണി നേരിടുന്ന രാമചന്ദ്ര ഗുഹ, ശരണ്‍കുമാര്‍ ലിംബാളെ, ഗിരീഷ് കര്‍ണാട്, തുടങ്ങിയനേകം പേർക്കൊപ്പം ഭയമേതുമില്ലാതെ ഉറക്കെ സംസാരിക്കുകയെന്നതാണ് പ്രകാശ് രാജ് തിരഞ്ഞെടുത്ത ദൗത്യം. ചടുലവുമായ ചോദ്യശരങ്ങളിലൂടെയും ( #justasking ) ഹാസ്യാത്മകമായ വിമർശനങ്ങളിലൂടെയും രാജ്യത്തെ ജനങ്ങളിൽ വിശ...

കലയുടെ തുറന്ന ജാലകം

പ്രശസ്ത റുമാനിയൻ എഴുത്തുകാരി അനാ ബ്ലാൻദിയാനയുടെ വളരെ പ്രശസ്തമായ കുഞ്ഞു കഥയാണ് തുറന്ന ജാലകം (The Open window). ഒരു ചിത്രകാരൻ അറസ്റ്റ് ചെയ്യപ്പെടുന്നു. ചിത്രകാരൻ താൻ അടയ്ക്കപ്പെട്ട ഇരുണ്ട ജയിൽ മുറിയുടെ ചുമരിൽ ഒരു ജാലകത്തിന്റെ ചിത്രം വരയ്ക്കുന്നു. ചിത്രം പൂർത്തിയാകുമ്പോൾ ഇരുണ്ട തടവറയിൽ പ്രകാശം നിറയുന്നു. അടുത്ത ദിവസം രാവിലെ ഭക്ഷണവും വെള്ളവുമായ് എത്തിയ ജയിലറുടെ കണ്ണ് ചിത്രത്തിലെ തീക്ഷ്ണമായ വെളിച്ചത്താൽ അസ്വസ്തമാകുന്നു. ഈ മുറിയിലെ കനത്ത ഇരുട്ടകറ്റാൻ ഞാനൊരു ജാലകം തുറന്നെന്ന ചിത്രകാരന്റെ വാക്കുകളെ  ഇത് വെറുമൊരു ചിത്രം മാത്രമെന്ന് ജയിലറുടെ നാവ് പരിഹസിക്കുന്നു. തടവറയിൽ എത്തിയ ഒരാളുപോലും ഇന്നേവരെ പുറം വെളിച്ചം  കണ്ടിട്ടില്ല എന്ന ജയിലറുടെ വാക്കുകൾ തടവറയുടെ ഭീകരമുഖം വ്യക്തമാക്കുന്നു. ഒടുവിൽ ഈ "തുറന്ന ജാലകത്തിലൂടെ" നിനക്ക് പുറത്ത് കടക്കാൻ കഴിയുമോ എന്ന് ജയിലർ പുഛത്തോടെ ചോദിക്കുന്നു. അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് താൻ വരച്ച ജാലകത്തിലൂടെ ചിത്രകാരൻ  പുറത്തേക്ക് കടക്കുന്നു. വളരെ ചെറിയ ഈ കഥ ഏകാധിപത്യത്തിനെതിരെ ഏക ആശ്രയം കലയെന്ന സത്യം തുറന്ന് പറയുന്നു. രാജ്യത്ത് പ്രതിസന്ധികൾ വർദ്ധിച്ച് ...

ആവുംങ്ങുംപൊയിൽ ഡയറീസ് -1

  വേ നലവധിക്ക് സ്ക്കൂൾ പൂട്ടിയാൽ പിന്നെ കാത്തിരിപ്പാണ് അങ്കിളിന്റെ വരവും നോക്കി. അവധി തുടങ്ങി ഒരാഴ്ചയ്ക്കകം  വെള്ളമുണ്ടും ഷർട്ടും വള്ളിച്ചെരുപ്പുമിട്ട്  കയ്യിൽ എരിവ് ബിസ്ക്കറ്റിന്റെ പൊതിയും പിടിച്ച് അങ്കിൾ എത്തും. ചെരുപ്പും കാലും സദാസമയം വൃത്തിയായിരിക്കണം എന്ന വാശിയിൽ വന്നപാടെ അലക്ക് കല്ലിൽ ബാർ സോപ്പ് തേച്ച് കാൽ ഉരസി, രാവിലെ മുറിക്കിയുടുത്ത മുണ്ട് സ്വൽപം അയവു വരുത്തി വീണ്ടും മുറുക്കി, മുണ്ടിന്റെ മടക്കിൽ കരുതിയ കുഞ്ഞ് ചീർപ്പെടുത്ത് മുടിയും മുടിയിലേറേ വളർന്ന താടിയും ചീകി തിണ്ണയിലേക്ക് കയറുമ്പോഴേക്കും ഞങ്ങൾ രണ്ട് മാസത്തേക്ക് വേണ്ട തുണികൾ ഗീതസിന്റയും കല്യാണിയുടെയും കവറുകളിൽ നിറയ്ക്കുന്ന തിരക്കിൽ ആയിരിയ്ക്കും. "കുരുത്തക്കേടോന്നും കാണിക്കല്ലേ! താക്കീതിന് മുൻപിൽ വിനീതരായ് അഭിനയിച്ച് ഞങ്ങൾ പുറപ്പെടും. ബസിന്റെ സൈഡ് സീറ്റിലിരുന്ന് സൈഡ് വിന്റോയുടെ കമ്പികൾ തന്ത്രപൂർവ്വം അറത്തു മാറ്റി സ്വപ്നങ്ങളിലേക്ക് എടുത്തു ചാടുന്ന കാലത്തിലേക്ക് ഏറെ സഞ്ചരിക്കാൻ ഉണ്ടെന്ന ബോധ്യം ഉണ്ടായിരുന്നത് കൊണ്ടു തന്നെ ചുരത്തിലൂടെയുള്ള യാത്ര മടുപ്പിക്കുന്നതായിരുന്നു.       ചുരം ഇറങ്ങി പകുതിയാകു...