Skip to main content

Joji | Review | Movie Street



" അങ്ങയുടെ മുഖം ഒരു പുസ്തകം പോലെയുണ്ട്. വിചിത്രമായ വിവരങ്ങൾ ആർക്കും വായിച്ചറിയാനാകും. കാലത്തെ വഞ്ചിക്കാൻ കാലത്തിനൊത്ത ഭാവം വേണം. പുറംകാഴ്ചയിൽ നിർമലപുഷ്പവും പക്ഷേ അടിയിൽ വിഷസർപ്പം ആയിരിക്കണം. 

തെളിഞ്ഞ ഭാവത്തോടെ നിൽക്കൂ. ഭാവം മാറുന്നത് ഭയത്തെ വിളിച്ചറിയിക്കലാകും.


ഡങ്കനെ വധിച്ച് രാജാവാകണമെന്ന ആലോചന "മാക്ബത്തിൽ " അവസാനിക്കുന്നത് ലേഡി മാക്ബത്ത് മാക്ബത്തിനോട് ഇങ്ങനെ പറഞ്ഞു കൊണ്ടാണ്.


ഈ വാക്കുകളുടെ സൂഷ്മമായ ആവിഷ്കാരം ജോജിയിൽ കാണം.


അപ്പൻ മരിച്ച് കിടക്കുമ്പോൾ ബോഡിക്കരികിലിരിക്കുന്ന ബിൻസി ചുറ്റും ശ്രദ്ധിക്കുന്നു. തുടർന്ന് പുറത്തിറങ്ങാതെയിരിക്കുന്ന ജോജിയെ വിളിക്കാൻ റൂമിലെത്തുന്നു.


മരണശുശ്രൂഷയിൽ പങ്കെടുക്കാതെ "ദു:ഖത്തിന്റെ പാനപാത്രം " കേട്ട് കട്ടിലിൽ കിടക്കുന്ന ജോജിയുടെ കണ്ണുകളിൽ നിർവികാരതയേക്കാൾ മിഴിച്ചു നിൽക്കുന്നത് നിഗൂഡമായ വിജയ ഭാവമാണ്.


" നീയിങ്ങനെ കിടക്കാതെ അങ്ങോട്ട് വന്നിരുന്നേ ജോജി " 


എന്ന് ബിൻസി വിളിക്കുമ്പോൾ എഴുന്നേറ്റിരിക്കുന്ന ജോജിയുടെ ഭാവം ബിൻസിക്കും പ്രേക്ഷകർക്കും ഒരുപോലെ വ്യക്തമാകുന്നുണ്ട്. 


"നീയൊരു മസ്ക് എടുത്ത് വച്ചിട്ട് വാ " 


എന്ന ബിൻസിയുടെ വാക്കുകൾ അതുവരെ ജോജി ചെയ്യുന്ന കുറ്റകൃത്യത്തിന് പാസ്സീവായി സപ്പോർട്ട് ചെയ്യുന്നയാൾ എന്നിടത്തു നിന്നും കുറ്റം പിടിക്കപ്പെടാതിരിക്കാൻ അതീവശ്രദ്ധ കാണിക്കണമെന്ന ഉപദേശം നൽകുന്ന, കുറ്റകൃത്യത്തിൽ സജീവ പങ്കാളിയായ ലേഡി മാക്ബത്തിലേക്കുള്ള ആ ക്യാരക്ടറിന്റെ വളർച്ചയെ എടുത്തു കാണിക്കുന്നുണ്ട്.


 ബിൻസി പോയതിനു ശേഷം കണ്ണാടിയിൽ നോക്കുന്ന ജോജി, മാസ്ക് വച്ച് മുഖഭാവം മറക്കുന്നതും തുടർന്ന്‌ കാണാം. 


മക്ബത്തിലെ സവിശേഷ രംഗങ്ങളെ ഇത്തരത്തിൽ കഥയിൽ വിളക്കി ചേർക്കാൻ പറ്റി എന്നതാണ് ജോജിയുടെ വിജയം.💓


Comments

Popular posts from this blog

നമ്മെ വിഴുങ്ങുന്ന മൗനം

മൗനം പ്രപഞ്ചത്തിന്റെ ഭാഷയാണ്. ചില സന്ദർഭങ്ങളിൽ മൗനം ശക്തിയേറിയതാണ് ചിലപ്പോൾ സുന്ദരവും. പക്ഷേ മറ്റു ചിലപ്പോൾ അത് സഹിക്കാനാവാത്ത വൈരൂപ്യവുമാണ്. മികച്ച  അഭിനയത്തിനുള്ള  ദേശീയ  ചലച്ചിത്ര പുരസ്ക്കാര  ജേതാവും  വിവിധ   ഇന്ത്യൻ ഭാഷാ ചലച്ചിത്രങ്ങളിലെ വേഷങ്ങൾ കൊണ്ട്  ശ്രദ്ധേയനും തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റെ കടുത്ത വിമർശകനുമായ പ്രകാശ് രാജിന്റെ ലേഖനങ്ങളുടെ സമാഹാരമാണ്  "നമ്മെ വിഴുങ്ങുന്ന മൗനം." ഇന്ത്യയിൽ സവർണ്ണ ഫാസിസ്റ്റുകൾ നിറയൊഴിച്ച് ഇല്ലാതാക്കിയ ഗൗരി ലങ്കേഷ്, ഈ വിനാശകരമായ ശക്തിയെ വിമർശിക്കാനും ഇല്ലാതാക്കാനുമുള്ള ഊർജം ഇന്ത്യൻ ജനതയ്ക്ക് പകർന്നു കൊടുത്തപ്പോൾ ഗൗരിയുടെ നാവായി പ്രകാശ് രാജ് രാഷ്ട്രീയത്തിലേക്ക് കടന്നു  വരികയായിരുന്നു. ഹിന്ദുത്വത്തെ വിമര്‍ശിച്ചു എന്ന പേരില്‍ വധഭീഷണി നേരിടുന്ന രാമചന്ദ്ര ഗുഹ, ശരണ്‍കുമാര്‍ ലിംബാളെ, ഗിരീഷ് കര്‍ണാട്, തുടങ്ങിയനേകം പേർക്കൊപ്പം ഭയമേതുമില്ലാതെ ഉറക്കെ സംസാരിക്കുകയെന്നതാണ് പ്രകാശ് രാജ് തിരഞ്ഞെടുത്ത ദൗത്യം. ചടുലവുമായ ചോദ്യശരങ്ങളിലൂടെയും ( #justasking ) ഹാസ്യാത്മകമായ വിമർശനങ്ങളിലൂടെയും രാജ്യത്തെ ജനങ്ങളിൽ വിശ...

കലയുടെ തുറന്ന ജാലകം

പ്രശസ്ത റുമാനിയൻ എഴുത്തുകാരി അനാ ബ്ലാൻദിയാനയുടെ വളരെ പ്രശസ്തമായ കുഞ്ഞു കഥയാണ് തുറന്ന ജാലകം (The Open window). ഒരു ചിത്രകാരൻ അറസ്റ്റ് ചെയ്യപ്പെടുന്നു. ചിത്രകാരൻ താൻ അടയ്ക്കപ്പെട്ട ഇരുണ്ട ജയിൽ മുറിയുടെ ചുമരിൽ ഒരു ജാലകത്തിന്റെ ചിത്രം വരയ്ക്കുന്നു. ചിത്രം പൂർത്തിയാകുമ്പോൾ ഇരുണ്ട തടവറയിൽ പ്രകാശം നിറയുന്നു. അടുത്ത ദിവസം രാവിലെ ഭക്ഷണവും വെള്ളവുമായ് എത്തിയ ജയിലറുടെ കണ്ണ് ചിത്രത്തിലെ തീക്ഷ്ണമായ വെളിച്ചത്താൽ അസ്വസ്തമാകുന്നു. ഈ മുറിയിലെ കനത്ത ഇരുട്ടകറ്റാൻ ഞാനൊരു ജാലകം തുറന്നെന്ന ചിത്രകാരന്റെ വാക്കുകളെ  ഇത് വെറുമൊരു ചിത്രം മാത്രമെന്ന് ജയിലറുടെ നാവ് പരിഹസിക്കുന്നു. തടവറയിൽ എത്തിയ ഒരാളുപോലും ഇന്നേവരെ പുറം വെളിച്ചം  കണ്ടിട്ടില്ല എന്ന ജയിലറുടെ വാക്കുകൾ തടവറയുടെ ഭീകരമുഖം വ്യക്തമാക്കുന്നു. ഒടുവിൽ ഈ "തുറന്ന ജാലകത്തിലൂടെ" നിനക്ക് പുറത്ത് കടക്കാൻ കഴിയുമോ എന്ന് ജയിലർ പുഛത്തോടെ ചോദിക്കുന്നു. അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് താൻ വരച്ച ജാലകത്തിലൂടെ ചിത്രകാരൻ  പുറത്തേക്ക് കടക്കുന്നു. വളരെ ചെറിയ ഈ കഥ ഏകാധിപത്യത്തിനെതിരെ ഏക ആശ്രയം കലയെന്ന സത്യം തുറന്ന് പറയുന്നു. രാജ്യത്ത് പ്രതിസന്ധികൾ വർദ്ധിച്ച് ...

ആവുംങ്ങുംപൊയിൽ ഡയറീസ് -1

  വേ നലവധിക്ക് സ്ക്കൂൾ പൂട്ടിയാൽ പിന്നെ കാത്തിരിപ്പാണ് അങ്കിളിന്റെ വരവും നോക്കി. അവധി തുടങ്ങി ഒരാഴ്ചയ്ക്കകം  വെള്ളമുണ്ടും ഷർട്ടും വള്ളിച്ചെരുപ്പുമിട്ട്  കയ്യിൽ എരിവ് ബിസ്ക്കറ്റിന്റെ പൊതിയും പിടിച്ച് അങ്കിൾ എത്തും. ചെരുപ്പും കാലും സദാസമയം വൃത്തിയായിരിക്കണം എന്ന വാശിയിൽ വന്നപാടെ അലക്ക് കല്ലിൽ ബാർ സോപ്പ് തേച്ച് കാൽ ഉരസി, രാവിലെ മുറിക്കിയുടുത്ത മുണ്ട് സ്വൽപം അയവു വരുത്തി വീണ്ടും മുറുക്കി, മുണ്ടിന്റെ മടക്കിൽ കരുതിയ കുഞ്ഞ് ചീർപ്പെടുത്ത് മുടിയും മുടിയിലേറേ വളർന്ന താടിയും ചീകി തിണ്ണയിലേക്ക് കയറുമ്പോഴേക്കും ഞങ്ങൾ രണ്ട് മാസത്തേക്ക് വേണ്ട തുണികൾ ഗീതസിന്റയും കല്യാണിയുടെയും കവറുകളിൽ നിറയ്ക്കുന്ന തിരക്കിൽ ആയിരിയ്ക്കും. "കുരുത്തക്കേടോന്നും കാണിക്കല്ലേ! താക്കീതിന് മുൻപിൽ വിനീതരായ് അഭിനയിച്ച് ഞങ്ങൾ പുറപ്പെടും. ബസിന്റെ സൈഡ് സീറ്റിലിരുന്ന് സൈഡ് വിന്റോയുടെ കമ്പികൾ തന്ത്രപൂർവ്വം അറത്തു മാറ്റി സ്വപ്നങ്ങളിലേക്ക് എടുത്തു ചാടുന്ന കാലത്തിലേക്ക് ഏറെ സഞ്ചരിക്കാൻ ഉണ്ടെന്ന ബോധ്യം ഉണ്ടായിരുന്നത് കൊണ്ടു തന്നെ ചുരത്തിലൂടെയുള്ള യാത്ര മടുപ്പിക്കുന്നതായിരുന്നു.       ചുരം ഇറങ്ങി പകുതിയാകു...