Skip to main content

സൂഫിയും സുജാതയും | Review



മലയാളത്തിലെ ആദ്യത്തെ OTT റിലീസ് ആയതു കൊണ്ട് മാത്രം ശ്രദ്ധിക്കപ്പെട്ട സിനിമയാണ് സൂഫിയും സുജാതയും എന്നാണ് തോന്നിയത്.
 പത്തിലധികം പുതിയ സംവിധായകരെ പരിചയപ്പെടുത്തിയ ഫ്രൈഡേ ഫിലിം  ഹൗസിൽ നിന്നാണ് സിനിമയും വരുന്നതെന്നത് കൊണ്ട് തീർച്ചയായും പ്രതീക്ഷയുടെ അമിതഭാരം ഉണ്ടായിരുന്നു. സിനിമയുടെ സൗന്ദര്യത്തിനപ്പുറം
സിനിമ ഇറങ്ങും മുൻപുണ്ടായ പ്രതിസന്ധികളെയും വിവാദങ്ങളെയും കൃത്യമായ് മാർക്കറ്റ് ചെയ്യ്ത, പുതിയ ചലച്ചിത്രകാർക്ക് മാർക്കറ്റിങ്ങിന്റെ  ഒരു പാഠപുസ്തകം കൂടിയാണ് വിജയ് ബാബുവിന്റെ സൂഫിയും സുജാതയും.


സൂഫിയുടെയും സുജാതയുടെയും പ്രണയം കൃത്യമായ് ഡവലപ് ചെയ്യാൻ സംവിധായകന് കഴിഞ്ഞതായ് തോന്നിയിട്ടില്ല. നിഷ്കളങ്കത തുളുമ്പുന്ന ഗ്രാമത്തിലെ നൻമയുടെ നിറകുടമായ, സൈക്കിളോടിച്ച് നടക്കുന്ന  മൂകയായ  പെൺകുട്ടി.  കാലാകാലങ്ങളായ് മലയാളത്തിൽ കണ്ടുവരുന്ന "ദിവ്യപ്രണയ " ഫോർമുലകൾക്കുള്ളിൽ പെൺകുട്ടി തളച്ചിടപ്പെട്ടു എന്നതിനപ്പുറം സിനിമ കൂടുതൽ ഒന്നും പറഞ്ഞു കണ്ടില്ല.  നിറഞ്ഞു നിൽക്കുന്ന നാടകീയത കഥാസന്ദർഭങ്ങളെയും സവിശേഷമായ് ചില രംഗങ്ങളേയും വികലമാക്കുന്നുണ്ട്.(മകൾ പ്രണയിക്കുന്നയാൾക്കൊപ്പം ഇറങ്ങിപ്പോകാൻ തുനിയുമ്പോൾ അച്ഛന്റെ നെഞ്ചത്തടി രംഗം എടുത്തു നോക്കുക.)
ക്ലൈമാക്സിലേക്ക് നയിക്കുന്ന രംഗത്തെയെല്ലാം അപക്വമായ് സമീപിച്ചിരിക്കുന്നതായ് തോന്നി. മതവും പ്രണയവുമെന്ന നമ്മുടെ നാട്ടിൽ എക്കാലത്തും പ്രസക്തമായ കഥാപരിസരത്തിൽ അവിടെയും ഇവിടെയും തൊടാതെ ഒരുതരം സേഫ് സോൺ പൊളിടിക്സാണ് സിനിമ പറയുന്നത്.


കെട്ടുറപ്പുള്ള തിരക്കഥയില്ലെങ്കിലും സിനിമയെ പരിധിവരെ രക്ഷിക്കുന്നത് സംഗീതവും പശ്ചാത്തല സംഗീതവും ഛായാഗ്രഹണവുമാണ്. കഥയ്ക്ക് നിലനിൽക്കാൻ കഴിയുന്ന മാജിക്കലായ പശ്ചാത്തലം ഒരുക്കാൻ ആർട്ടിനും കഴിഞ്ഞിട്ടുണ്ട്.

സുധീപ് പാലനാട് സംഗീതം ചെയ്യ്ത് ബി.കെ ഹരിനാരായണൻ വരികളെഴുതി, സുധീപ് പലനാടും അമ്യത സുരേഷും പാടിയ അൽഹംദുലില്ലാഹ് എന്ന ഗാനമാണ് കൂടുതൽ ഇഷ്ടം. റൂമിയുടെ വരികൾ പോലെ പ്രണയത്തിന്റെ ഉയരങ്ങളിലേക്കും താഴ്ചയിലേക്കും കൊണ്ടു പോകുന്ന  ഗാനമാണ്.
 

Comments

Popular posts from this blog

നമ്മെ വിഴുങ്ങുന്ന മൗനം

മൗനം പ്രപഞ്ചത്തിന്റെ ഭാഷയാണ്. ചില സന്ദർഭങ്ങളിൽ മൗനം ശക്തിയേറിയതാണ് ചിലപ്പോൾ സുന്ദരവും. പക്ഷേ മറ്റു ചിലപ്പോൾ അത് സഹിക്കാനാവാത്ത വൈരൂപ്യവുമാണ്. മികച്ച  അഭിനയത്തിനുള്ള  ദേശീയ  ചലച്ചിത്ര പുരസ്ക്കാര  ജേതാവും  വിവിധ   ഇന്ത്യൻ ഭാഷാ ചലച്ചിത്രങ്ങളിലെ വേഷങ്ങൾ കൊണ്ട്  ശ്രദ്ധേയനും തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റെ കടുത്ത വിമർശകനുമായ പ്രകാശ് രാജിന്റെ ലേഖനങ്ങളുടെ സമാഹാരമാണ്  "നമ്മെ വിഴുങ്ങുന്ന മൗനം." ഇന്ത്യയിൽ സവർണ്ണ ഫാസിസ്റ്റുകൾ നിറയൊഴിച്ച് ഇല്ലാതാക്കിയ ഗൗരി ലങ്കേഷ്, ഈ വിനാശകരമായ ശക്തിയെ വിമർശിക്കാനും ഇല്ലാതാക്കാനുമുള്ള ഊർജം ഇന്ത്യൻ ജനതയ്ക്ക് പകർന്നു കൊടുത്തപ്പോൾ ഗൗരിയുടെ നാവായി പ്രകാശ് രാജ് രാഷ്ട്രീയത്തിലേക്ക് കടന്നു  വരികയായിരുന്നു. ഹിന്ദുത്വത്തെ വിമര്‍ശിച്ചു എന്ന പേരില്‍ വധഭീഷണി നേരിടുന്ന രാമചന്ദ്ര ഗുഹ, ശരണ്‍കുമാര്‍ ലിംബാളെ, ഗിരീഷ് കര്‍ണാട്, തുടങ്ങിയനേകം പേർക്കൊപ്പം ഭയമേതുമില്ലാതെ ഉറക്കെ സംസാരിക്കുകയെന്നതാണ് പ്രകാശ് രാജ് തിരഞ്ഞെടുത്ത ദൗത്യം. ചടുലവുമായ ചോദ്യശരങ്ങളിലൂടെയും ( #justasking ) ഹാസ്യാത്മകമായ വിമർശനങ്ങളിലൂടെയും രാജ്യത്തെ ജനങ്ങളിൽ വിശ...

കലയുടെ തുറന്ന ജാലകം

പ്രശസ്ത റുമാനിയൻ എഴുത്തുകാരി അനാ ബ്ലാൻദിയാനയുടെ വളരെ പ്രശസ്തമായ കുഞ്ഞു കഥയാണ് തുറന്ന ജാലകം (The Open window). ഒരു ചിത്രകാരൻ അറസ്റ്റ് ചെയ്യപ്പെടുന്നു. ചിത്രകാരൻ താൻ അടയ്ക്കപ്പെട്ട ഇരുണ്ട ജയിൽ മുറിയുടെ ചുമരിൽ ഒരു ജാലകത്തിന്റെ ചിത്രം വരയ്ക്കുന്നു. ചിത്രം പൂർത്തിയാകുമ്പോൾ ഇരുണ്ട തടവറയിൽ പ്രകാശം നിറയുന്നു. അടുത്ത ദിവസം രാവിലെ ഭക്ഷണവും വെള്ളവുമായ് എത്തിയ ജയിലറുടെ കണ്ണ് ചിത്രത്തിലെ തീക്ഷ്ണമായ വെളിച്ചത്താൽ അസ്വസ്തമാകുന്നു. ഈ മുറിയിലെ കനത്ത ഇരുട്ടകറ്റാൻ ഞാനൊരു ജാലകം തുറന്നെന്ന ചിത്രകാരന്റെ വാക്കുകളെ  ഇത് വെറുമൊരു ചിത്രം മാത്രമെന്ന് ജയിലറുടെ നാവ് പരിഹസിക്കുന്നു. തടവറയിൽ എത്തിയ ഒരാളുപോലും ഇന്നേവരെ പുറം വെളിച്ചം  കണ്ടിട്ടില്ല എന്ന ജയിലറുടെ വാക്കുകൾ തടവറയുടെ ഭീകരമുഖം വ്യക്തമാക്കുന്നു. ഒടുവിൽ ഈ "തുറന്ന ജാലകത്തിലൂടെ" നിനക്ക് പുറത്ത് കടക്കാൻ കഴിയുമോ എന്ന് ജയിലർ പുഛത്തോടെ ചോദിക്കുന്നു. അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് താൻ വരച്ച ജാലകത്തിലൂടെ ചിത്രകാരൻ  പുറത്തേക്ക് കടക്കുന്നു. വളരെ ചെറിയ ഈ കഥ ഏകാധിപത്യത്തിനെതിരെ ഏക ആശ്രയം കലയെന്ന സത്യം തുറന്ന് പറയുന്നു. രാജ്യത്ത് പ്രതിസന്ധികൾ വർദ്ധിച്ച് ...

ആവുംങ്ങുംപൊയിൽ ഡയറീസ് -1

  വേ നലവധിക്ക് സ്ക്കൂൾ പൂട്ടിയാൽ പിന്നെ കാത്തിരിപ്പാണ് അങ്കിളിന്റെ വരവും നോക്കി. അവധി തുടങ്ങി ഒരാഴ്ചയ്ക്കകം  വെള്ളമുണ്ടും ഷർട്ടും വള്ളിച്ചെരുപ്പുമിട്ട്  കയ്യിൽ എരിവ് ബിസ്ക്കറ്റിന്റെ പൊതിയും പിടിച്ച് അങ്കിൾ എത്തും. ചെരുപ്പും കാലും സദാസമയം വൃത്തിയായിരിക്കണം എന്ന വാശിയിൽ വന്നപാടെ അലക്ക് കല്ലിൽ ബാർ സോപ്പ് തേച്ച് കാൽ ഉരസി, രാവിലെ മുറിക്കിയുടുത്ത മുണ്ട് സ്വൽപം അയവു വരുത്തി വീണ്ടും മുറുക്കി, മുണ്ടിന്റെ മടക്കിൽ കരുതിയ കുഞ്ഞ് ചീർപ്പെടുത്ത് മുടിയും മുടിയിലേറേ വളർന്ന താടിയും ചീകി തിണ്ണയിലേക്ക് കയറുമ്പോഴേക്കും ഞങ്ങൾ രണ്ട് മാസത്തേക്ക് വേണ്ട തുണികൾ ഗീതസിന്റയും കല്യാണിയുടെയും കവറുകളിൽ നിറയ്ക്കുന്ന തിരക്കിൽ ആയിരിയ്ക്കും. "കുരുത്തക്കേടോന്നും കാണിക്കല്ലേ! താക്കീതിന് മുൻപിൽ വിനീതരായ് അഭിനയിച്ച് ഞങ്ങൾ പുറപ്പെടും. ബസിന്റെ സൈഡ് സീറ്റിലിരുന്ന് സൈഡ് വിന്റോയുടെ കമ്പികൾ തന്ത്രപൂർവ്വം അറത്തു മാറ്റി സ്വപ്നങ്ങളിലേക്ക് എടുത്തു ചാടുന്ന കാലത്തിലേക്ക് ഏറെ സഞ്ചരിക്കാൻ ഉണ്ടെന്ന ബോധ്യം ഉണ്ടായിരുന്നത് കൊണ്ടു തന്നെ ചുരത്തിലൂടെയുള്ള യാത്ര മടുപ്പിക്കുന്നതായിരുന്നു.       ചുരം ഇറങ്ങി പകുതിയാകു...